കൊച്ചി: ചലചിത്ര മേള വിവാദത്തിൽ വിശദീകരണവുമായി ചലചിത്ര അക്കാദമി ചെയർമാൻ കമൽ. തനിക്ക് രാഷ്ട്രീയമുണ്ടെന്ന് സലീം കുമാര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സിനിമ എന്നതിനേക്കാള്‍ സലീം കുമാറിനെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു എന്നും കമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേളയിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ അപരാധമായാണ് കണ്ടത്. എങ്കിലും താന്‍ വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കമല്‍ വ്യക്തമാക്കി.
എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. തനിക്ക് നേരെ വന്‍ അപവാദ പ്രചരണമാണ് നടന്നത്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വ്യക്തിപരമായി ഏറെ സമ്മർദ്ദം ഉണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്നും കമല്‍ പറഞ്ഞു. വ്യക്തികൾക്ക് രാഷ്ട്രീയമുണ്ടാം. എന്നാൽ ചലചിത്ര മേഖലയിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ഇക്കാര്യം സലിം കുമാറിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് പറഞ്ഞ് നടന്‍ സലീം കുമാര്‍ രംഗത്തെത്തിയിരുന്നു. ദേശീയ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടുന്ന ഉദ്ഘാടന ചടങ്ങില്‍ തന്നെ വിളിച്ചില്ലെന്നായിരുന്നു ആരോപണം. തനിക്ക് പ്രായക്കൂടുതല്‍ ഉള്ളതിനാലാണ് വിളിക്കാത്തതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സലീം കുമാര്‍ വ്യക്തമാക്കിയിരുന്നു. ഉദ്ഘാടനത്തിന് വിളിക്കാത്തതിനാല്‍ താന്‍ സമാപന ചടങ്ങിലും പങ്കെടുക്കുന്നില്ലെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു.