വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസേടുത്തു. ലൈഫ് മിഷൻ ഭവന നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ഭവന നിർമാണ പദ്ധതിയുടെ കരാർ ഏറ്റെടുത്ത യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. കരാർ ലഭിച്ചതിന് പ്രതിഫലമായി നൽകിയ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതായാണ് കേസ്. ലൈഫ് മിഷൻ ഇടപാടിൽ കസ്റ്റംസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് സിബിഐയാണ് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാറിനൊപ്പം ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണീടാക് സ്ഥാപനയുടമ സന്തോഷ് ഈപ്പന്റെ ഹർജിയും തള്ളി. ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടുകളിലെ ധാരണാപത്രം മറയാക്കുകയാണെന്നും ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സി.ബി.ഐയുടെ വാദങ്ങളും കോടതി അംഗീകരിച്ചു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തത്.