വിവാദം കത്തിനിൽക്കുന്ന ആഴക്കടൽ മൽസ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശമയച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത് നായര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കണമെന്നും മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും യൂണിയന്‍ നിവേദനം നല്‍കി.
കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കാൻ എൻ. പ്രശാന്തിനെ കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തക ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോൾ വാട്സാപ്പിൽ ഇതു സംബന്ധിച്ചു സന്ദേശം അയയ്ക്കുകയായിരുന്നു. തുടർന്നായിരുന്നു വിവാദത്തിനാസ്പദമായ സംഭവങ്ങൾ. എന്നാൽ പത്രപ്രവർത്തകയ്ക്കു മറുപടി അയച്ചത് പ്രശാന്തല്ലെന്നും താനാണെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും രംഗത്തെത്തി.
പത്രത്തിന്റെ റിപ്പോർട്ടർ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോൾ നടൻ സുനിൽ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കർ അയച്ചായിരുന്നു പ്രശാന്തിന്‍റെ ആദ്യ മറുപടി. എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്നു ചോദിച്ചപ്പോൾ വീണ്ടും മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കർ മറുപമറുപടിയായെത്തി. പ്രതികരിക്കാന്‍ താല്‍പര്യമില്ലാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി അപമാനിക്കാന്‍ ശ്രമിച്ചത് മാന്യതയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.