LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ച ഉണ്ടാവാന്‍ സാധ്യത; 5 സംസ്ഥാനങ്ങള്‍ വോട്ടെടുപ്പിലേക്ക്

ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ചയുണ്ടാകുമെന്നു സൂചന. ഇതുസംബന്ധമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍റെ സുപ്രധാന യോഗം ഇന്നലെ (ബുധന്‍) നടന്നിരുന്നു.  കേരളത്തിനു പുറമേ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് മാസം ആദ്യവാരത്തില്‍ മേല്‍പ്പറഞ്ഞ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രാരംഭ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണം സംബന്ധിച്ച വിലയിരുത്തലുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി നടത്തിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ  സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെ കമ്മീഷന്‍ ഗൌരവമായാണ് സമീപിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ മാത്രമേ ആ സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ  കുറിച്ചും പ്രശ്നബാധിത ബൂത്തുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ ധാരണയില്‍ എത്താന്‍ സാധിക്കൂ. ഇതിനുശേഷം മാത്രമേ എത്ര ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന് തീരുമാനമാകൂ. ബംഗാളിന്റെ ചുമതല ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണറായ സുദീപ് ജയിനാണ്. സുദീപ് ജയിന്‍ അടുത്ത ദിവസം തന്നെ ബംഗാളിലെത്തി  സംസ്ഥാന കേഡറിലെ ഉന്നത ഉദ്യോഗസ്ഥരുമായും പൊലിസ് മേധാവിയുമായും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചു സംസ്ഥാനങ്ങളിലും ഒരുമിച്ച് പ്രഖ്യാപനം വന്നാല്‍, ഓരോ സംസ്ഥാനത്തും വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടപ്പ് നടത്താനാണ് സാധ്യത. മുന്‍ വര്‍ഷങ്ങളില്‍ അനുഭവമെടുത്താല്‍ പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അഞ്ചും മൂന്നും ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. കേരളത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടക്കാനാണ് സാധ്യത. 

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമുല്‍ കോണ്‍ഗ്രസ്, സിപിഎം-കോണ്‍ഗ്രസ് സഖ്യം, എന്‍ ഡി എ എന്നീ മൂന്നു മുന്നണികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക. ആസാമില്‍ കോണ്‍ഗ്രസ്സും എന്‍ ഡി എ മുന്നണിയും തമ്മില്‍ ഏറ്റുമുട്ടും. തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി എം കെയും ഭരണകക്ഷിയായ മുഖ്യമന്ത്രി എടപ്പാളി പളനിച്ചാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെയും തമ്മിലാണ് പോരാട്ടം. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ ഡി എം കെ മുന്നണിയിലും ബിജെപി എ ഐ എ ഡി എം കെ മുന്നണിയിലുമാണ്. പുതുച്ചേരിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം എല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ്‌ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ നിലംപൊത്തിയത്. കേരളത്തില്‍ പ്രധാനമത്സരം കോണ്‍ഗ്രസ് -സിപിഎം പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലാണ്. 

Contact the author

National Desk