LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാര്‍ത്താ സമ്മേളനം 4.30 ന്

ഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈകീട്ട് 4.30 ന് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും. ഇതുസംബന്ധമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍റെ സുപ്രധാന യോഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്നുണ്ട്.  ഇതിന്റെ തുടര്‍ച്ചയായാണ് വൈകീട്ട് വാര്‍ത്താ സമ്മേളനം നടക്കുക. തെരഞ്ഞെടുപ്പ് സജ്ജീകരണവുമായി ബുധനാഴ്ച നടന്ന യോഗത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലും ഒരുമിച്ച് പ്രഖ്യാപനം വന്നാല്‍, ഓരോ സംസ്ഥാനത്തും വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടപ്പ് നടത്താനാണ് സാധ്യത. മുന്‍ വര്‍ഷങ്ങളിലെ അനുഭവമെടുത്താല്‍ പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അഞ്ചും മൂന്നും ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. എന്നാല്‍ ഇത്തവണ അക്രമ സംഭവങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ പരിഗണിക്കുന്നതിനപ്പുറം കൊവിഡ് പ്രൊടോകാള്‍ പാലിക്കുന്നതിനുകൂടി ഊന്നല്‍ നല്‍കേണ്ടിവരും. അക്കാരണത്താല്‍ എല്ലാ സംസ്ഥാനങ്ങളിലും വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലും വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിഷു, ഈസ്റ്റര്‍, റംസാന്‍ എന്നീ ആഘോഷങ്ങള്‍ പരിഗണിച്ചുകൊണ്ട് ഏപ്രില്‍ പകുതിക്ക് മുന്‍പ്‌ തെരഞ്ഞെടുപ്പ് നടത്തനമെന്നാണ് സംസ്ഥാനത്തെ ഇരു മുന്നണികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്‍ഡിഎ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. 

കേരളത്തില്‍ പ്രധാനമത്സരം കോണ്‍ഗ്രസ് -സിപിഎം പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലാണ്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമുല്‍ കോണ്‍ഗ്രസ്, സിപിഎം-കോണ്‍ഗ്രസ് സഖ്യം, എന്‍ ഡി എ എന്നീ മൂന്നു മുന്നണികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക. ആസാമില്‍ കോണ്‍ഗ്രസ്സും എന്‍ ഡി എ മുന്നണിയും തമ്മില്‍ ഏറ്റുമുട്ടും. തമിഴ്നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി എം കെയും ഭരണകക്ഷിയായ മുഖ്യമന്ത്രി എടപ്പാളി പളനിച്ചാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെയും തമ്മിലാണ് പോരാട്ടം. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ ഡി എം കെ മുന്നണിയിലും ബിജെപി എ ഐ എ ഡി എം കെ മുന്നണിയിലുമാണ്. പുതുച്ചേരിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം എല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ്‌ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ നിലംപൊത്തിയത്. 

Contact the author

Web Desk