കേരള രാഷ്ട്രീയത്തിന്‍റെ ജീര്‍ണ്ണതയുടെ പ്രതീകമാണ് പി. സി. ജോര്‍ജെന്ന് എം. എന്‍. കാരശ്ശേരി. എല്‍ഡിഎഫും യുഡിഎഫും എതിര്‍ത്തിട്ടും അദ്ദേഹം പൂഞ്ഞാറില്‍നിന്നും ജയിച്ചു. മണ്ഡലത്തില്‍ അദ്ദേഹത്തിന് പിന്തുണയുണ്ടാകാം. എന്നാല്‍, താന്‍ അദ്ദേഹത്തെ കാണുന്നത് ആ പിന്തുണയുടെ പേരിലല്ല. അങ്ങേയറ്റം സ്ത്രീ വിരുദ്ധനാണ് പി. സി. ജോര്‍ജ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ ലൈംഗീകാരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹം അക്രമിയായ ബിഷപ്പിനു വേണ്ടിയാണ് സംസാരിച്ചത്. സിനിമാ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹം കുറ്റാരോപിതനായ നടന്‍റെകൂടെയാണ് നിന്നത്. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാനുണ്ടെന്നും കാരശ്ശേരി പറയുന്നു. 'പി. സി. ജോര്‍ജിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്' എന്ന ചോദ്യത്തോട് സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി. സി. ജോര്‍ജിന് ഒരു രാഷ്ട്രീയ നിലപാടും ഇല്ലെന്ന് കാരശ്ശേരി വിലയിരുത്തുന്നു. അദ്ദേഹം തരംകിട്ടുമ്പോഴെല്ലാം കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ബിജേപിയേയും പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യും. ഇത്രയും അവസരവാദം അപൂര്‍വ്വം ചിലയാളുകളിലെ കണ്ടിട്ടൊള്ളൂ. രാഷ്ട്രീയ നിലപാട് എന്നൊന്ന് പി. സി. ജോര്‍ജിന് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എവിടെയെങ്കിലും ഉറച്ചു നില്‍ക്കുമായിരുന്നു. കേരളാ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം പുറത്തുപോയി. പിന്നെ യുഡിഎഫിന്‍റെ കൂടെ നിന്നു. അതിനു ശേഷം എന്‍.ഡി.എയിലേക്കുപോയി. ഇപ്പോള്‍ വീണ്ടും യു.ഡിഎഫിലേക്ക് കയറാന്‍ ശ്രമിച്ചു പരാചയപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരംതന്നെ തകര്‍ത്തയാളാണ് പി. സി. ജോര്‍ജ് എന്നും കാരശ്ശേരി അഭിപ്രായപ്പെടുന്നു. ആളുകളെ തെറി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചും രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഷ കെട്ടതാക്കിയത് ജോര്‍ജാണ്. ഈഴവരേയും മുസ്ലിംഗളെയും അയാള്‍ തെറിവിളിക്കും. അതൊക്കെ വലിയ സംഭവമാണെന്ന് ഊറ്റംകൊള്ളുന്ന ആളാണ് അദ്ദേഹം എന്നതാണ് മറ്റൊരു ദുരന്തമെന്നും എം. എന്‍. കാരശ്ശേരി പറഞ്ഞു.