തിരുവനന്തപുരം: ഇന്ധനവില വർധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.
കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, വിവാഹ വാഹനങ്ങള്‍ തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇതിനോടനുബന്ധിച്ചുള്ള വാഹനങ്ങളെയും ഒഴിവാക്കും.
കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എസ്എസ്എല്‍സി- ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളില്‍ ഇന്നു തീരുമാനമുണ്ടാകും.
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ദിവസേന വില കൂട്ടുകയാണ്. ബസ്, ലോറി, ചെറുകിട വാഹനങ്ങൾ, ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ വാഹനങ്ങളോടിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് താങ്ങാനാകാത്ത ഭാരമാണ് വിലക്കയറ്റം അടിച്ചേൽപ്പിച്ചത്. കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങളുടെ ജീവിതഭാരം അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ടുള്ള പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം. പി. അഭ്യർഥിച്ചു.