ഡല്‍ഹി: സമൂഹമാധ്യമങ്ങളിലും ജനസദസ്സുകളിലും ഒരുപോലെ സജീവമാവുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പരിപാടികളിൽ സംവാദങ്ങളിൽ ശ്രദ്ധ വച്ചാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ രാഹുൽ കാണിക്കുന്ന ശ്രദ്ധ ഇതിനോടകം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസിലെ കോര്‍ണെലിയ സര്‍വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ ഫ്രൊഫസർ കൗശിക് ബസുവുമായി നടത്തിയ സംവാദത്തിനിടെ രാഹുല്‍ പറഞ്ഞ വ്യക്തിപരമായ കാര്യങ്ങളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.
രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ 20 വയസുകാരൻ മകന്റെ മാനസികാവസ്ഥയെ കുറിച്ച് കൗശിക് ബസു അദ്ദേഹത്തിനോട് ചോദിച്ചു. "പിതാവിനെ, രക്ഷിതാവിനെ നഷ്ടപ്പെടുകയെന്നത് വളരെ വേദനാജനകമാണ്. അദ്ദേഹം പോരാടിയിരുന്ന ശക്തികൾ വളരെ വലുതായിരുന്നു. മരിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നു പറഞ്ഞു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വച്ച് ജീവൻ അപകടത്തിലാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അദ്ദേഹം ആ മരണത്തിലേക്കു നടന്നു പോവുകയായിരുന്നു എന്നതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. അതിനു ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചു ഞാൻ ചിന്തിച്ചു. കടുത്ത സെക്യൂരിറ്റി വലയത്തിനുള്ളിൽ ഒറ്റയ്ക്കായത് എനിക്കതിനു കൂടുതൽ അവസരം തന്നു. എന്റെ സ്വന്തം ചിന്തകൾ എന്റെ സ്വന്തം എന്നെ വളർത്തിയെടുക്കാൻ എന്നെ സഹായിച്ചുവെന്നതാണ് ആ മരണം എനിക്കു തന്ന ക്രിയാത്മക വശം" - രാഹുല്‍ തുടരുന്നു.
"എന്താണ് വയലൻസ് എന്ന് എനിക്കു മനസിലാക്കാനായി. 2 വർഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാർഥത്തിൽ തോളിൽ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസിൽ വന്നു. എന്റെ അച്ഛനെ കൊന്നയാൾ ശ്രീലങ്കയിലെ ബീച്ചിൽ മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. എനിക്ക് വളരെ വേദന തോന്നി. ഞാനോർത്തത് എന്റെ അച്ഛനെയാണ്. ഞാൻ അച്ഛനെ നോക്കിയ പോലെ മറ്റൊരാൾ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?
പ്രഭാകരൻ മരിച്ചപ്പോൾ ഞാൻ പ്രിയങ്കയെ വിളിച്ചു: ഞാനിതിൽ സന്തോഷിക്കണോ? എന്തിനാണ് അയാളെ ഇങ്ങനെ ചെയ്യുന്നത്? ഞാനും അതാണ് ആലോചിച്ചത് എന്ന് എന്റെ സഹോദരി പറഞ്ഞു. ആരെങ്കിലും വയലൻസിനെക്കുറിച്ച് ആവേശം കൊള്ളുമ്പോൾ ഞാനോർക്കുന്നത് അതാണ്. കാരണം അവർ അക്രമം എന്താണെന്നോ അതിന്റെ ആഘാതമെന്താണെന്നോ അറിഞ്ഞിട്ടുണ്ടെങ്കിൽ അതു പറയില്ല. ഞാൻ അത് അറിഞ്ഞവനാണ്. വയലൻസ് നിങ്ങളെ ബാധിക്കുമ്പോഴേ നിങ്ങൾക്കതിന്റെ ആഴം മനസിലാകൂ. അക്രമം എന്തെന്ന് അറിയാത്തൊരാൾക്ക് അയാൾ മരിച്ചത് നന്നായി എന്നു തോന്നും. എനിക്ക് അങ്ങനെ തോന്നില്ല.