അങ്കണവാടി കുട്ടികൾക്കുള്ള അരിയും ഗോതമ്പും നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ജനുവരി മുതൽ മാർച്ച് വരെയുള്ള വിഹിതം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ല. മൂന്നുവയസ്സ് മുതൽ ആറ് വരെയുള്ള കുട്ടികൾക്ക് അരിയും ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ളവർക്ക് ന്യൂട്രിമിക്‌സ് തയ്യാറാക്കാൻ ഗോതമ്പുമാണ് ഫുഡ്‌കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) മുഖേന അനുവദിച്ചിരുന്നത്.
ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദ വിഹിതത്തിനായി സംസ്ഥാനങ്ങൾ അഭ്യർഥിച്ചിട്ടും കേന്ദ്രം അനങ്ങിയിട്ടില്ല. 2000 ടൺ ഗോതമ്പും 1800 ടൺ അരിയുമാണ് കേരളം ആവശ്യപ്പെട്ടത്. സപ്ലിമെന്ററി ന്യൂട്രീഷൻ ഫണ്ടിൽ നിന്നാണ് ഇതിനുള്ള പണം ചെലവഴിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതമാണ് തുക വകയിരുത്തുന്നത്. നിശ്ചിത സമയത്ത് തന്നെ സംസ്ഥാനത്തിനാവശ്യമായ അരിയുടെയും ഗോതമ്പിന്റേയും അളവ്, പണം ഉൾപ്പെടെയുള്ള വിവരം കൈമാറിയിട്ടും കേന്ദ്രം തുടർനടപടി സ്വീകരിച്ചില്ല.
കോവിഡ് കാലത്ത് അരിയും ഗോതമ്പും അങ്കണവാടി പ്രവർത്തകർ വഴി കേരളം കുട്ടികളുടെ വീട്ടിൽ എത്തിച്ചിരുന്നു. നിലവിൽ വിതരണം മുടങ്ങാതിരിക്കാൻ ബദൽ ക്രമീകരണം സ്വീകരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ജില്ലാവനിതാ ശിശുവികസന ഓഫീസർമാർക്ക് നിർദേശം നൽകി. അരിവിതരണം തടസ്സപ്പെടാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കണം. സ്ഥാപനങ്ങളുടെ വിഹിതം ഉയർത്തി വിതരണ സാധ്യത പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.