ഭോപ്പാല്‍: നിർബന്ധിത മതപരിവർത്തന നിരോധന നിയമം മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച പാസാക്കി. വിവാഹം, വശീകരണം, മറ്റ് വഞ്ചനപരമായ മാർഗങ്ങളിലൂടെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് തടയുന്നതാണ് നിയമം. നിയമം ലംഘിച്ചാൽ പത്തു വർഷം വരെ തടവും ചുരുങ്ങിയത് 50,000 രൂപ വരെ പിഴയും ലഭിക്കും. പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ജനുവരി 9 ന് തന്നെ നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസിന് കൊണ്ടുവന്നിരുന്നു.
തിങ്കളാഴ്ച ചേർന്ന സഭ സമ്മേളനത്തിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. ഓർഡിനൻസ് പ്രാബല്യത്തിലായ ശേഷം 23 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ നിയമപ്രകാരം ആർക്കെങ്കിലും മതം മാറാൻ ആഗ്രഹമുണ്ടെങ്കിൽ 60 ദിവസം മുൻപു ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്.
ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളും മതപരിവർത്തനം തടയാനുദ്ദേശിച്ച് ‘ലൗ ജിഹാദ് നിയമം’ അടുത്തിടെ പാസാക്കിയിരുന്നു. മതപരിവർത്തനത്തിന് ശ്രമിക്കുന്നവരെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നത്.