കൊല്‍ക്കൊത്ത: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് യുണിയന്‍ പ്രസിഡണ്ട് ഐഷീ ഘോഷ് പശ്ചിമ ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥി. പശ്ചിമ ബംഗാളിലെ ജമുരിയയില്‍ കോണ്‍ഗ്രസ് -ഇടത്പക്ഷ സഖ്യ സ്ഥാനാര്‍ഥിയായിട്ടാണ് ഐഷീ ഘോഷ് മത്സരിക്കുന്നത്. കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ സഭയും ഐഷീ ഘോഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ജെ.എന്‍.യു.വിന്‍റെ വിദ്യാര്‍ത്ഥി സംഘടന അധ്യക്ഷ മത്സരത്തിനിറങ്ങുന്നത്.
ജെ.എന്‍.യു ഗവേഷകയും, എസ്.എഫ്.ഐ നേതാവുമായ ദിപ്സിത ദറും തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ട്. ബംഗാളിലെ ബാലിയില്‍ നിന്നാണ് ദിപ്സിത ദര്‍ ജനവിധി തേടുന്നത്. 294 അംഗ നിയമസഭയിലേക്ക് '3' ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27മുതല്‍ ഏപ്രില്‍ 29 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍, മെയ് 2നാണ് വോട്ടെണ്ണല്‍.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മുൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയാണ് മമതയുടെ പ്രധാന എതിരാളി. ബിജെപി വെല്ലുവിളി നേരിടാൻ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ മമത പ്രഖ്യാപിച്ചിരുന്നു. ത്രികോണ മത്സരത്തിനാണ് പശ്ചിമബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിക്കുക. പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാവും.