'ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന്' ഭക്ഷണം ഓർഡർ ചെയ്ത യുവതിയെ മര്‍ദ്ദിച്ചുവെന്ന ആരോപണം നേരിടുന്ന സൊമാറ്റോ ഡെലിവറി ബോയ്. ഓർഡർ നൽകിയ ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തർക്കങ്ങളെ തുടർന്ന് സൊമാറ്റോ ജീവനക്കാരൻ തന്‍റെ മൂക്കിടിച്ച് തകർത്തുവെന്ന് ആരോപിച്ചുകൊണ്ട് ഹിതേഷയെന്ന യുവതി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചോരയൊലിപ്പിക്കുന്ന മൂക്കുമായി നിൽക്കുന്ന വീഡിയോയിലാണ് തനിക്കുണ്ടായ ദുരനുഭവം അവർ പങ്കുവച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എന്നാല്‍, ഡെലിവറി ബോയ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:
'ഞാൻ അവരുടെ അപ്പാർട്മെന്റിന് മുമ്പിൽ എത്തിയതിനു ശേഷം ഭക്ഷണം അവർക്ക് കൈമാറുകയും പണം ലഭിക്കുന്നതിനായി കാത്തു നിൽക്കുകയും ചെയ്തു. കാഷ് ഓൺ ഡെലിവറി ആയിരുന്നു. ഗതാഗതക്കുരുക്കും മോശം റോഡും കാരണം ഡെലിവറി എത്തിച്ചു നൽകാൻ അല്പം വൈകിയിരുന്നു. അതില്‍ ഞാന്അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു. പക്ഷെ, വളരെ മോശമായാണ് അവര്‍ എന്നോട് പ്രതികരിച്ചത്. ഓർഡർ കൈപ്പറ്റിയതിനു ശേഷം യുവതി പണം നൽകാൻ തയ്യാറായതുമില്ല. വംശീയമായി കൂടുതല്‍ രോഷത്തോടെ ആക്രമിക്കുന്നത് അവര്‍ തുടരുകയും ചെയ്തു.
അതിനിടെ, ഈ ഓർഡർ ക്യാൻസൽ ചെയ്തതായി സൊമാറ്റോ സപ്പോർട്ട് എന്നെ അറിയിച്ചു. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഓർഡർ ക്യാൻസൽ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം തിരികെ തരണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അതിനും അവര്‍ തയ്യാറായില്ല. ഹിന്ദിയിൽ മോശമായി സംസാരിക്കുകയും, ചെരിപ്പെടുത്ത് എന്‍റെ നേര്‍ക്ക് എറിയുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കൈ കൊണ്ട് തടുത്തപ്പോള്‍ യുവതിയുടെ മോതിരവിരൽ അവരുടെ മൂക്കിൻമേൽ ഇടിക്കുകയും തുടർന്ന് രക്തം വരികയുമായിരുന്നു'.
അതേസമയം, സംഭവത്തില്‍ ക്ഷമാപണം നടത്തി സൊമാറ്റോ രംഗത്തെത്തി. 'സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു, ഈ ആഘാതകരമായ അനുഭവത്തിന് ഹിതേശയോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾ അവരുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും വൈദ്യപരിചരണം അടക്കമുള്ള കാര്യങ്ങള്‍ക്കും പൂർണപിന്തുണ ഉറപ്പു നൽകിയിട്ടുണ്ട്. അതേസമയം തന്നെ, ആരോപണവിധേയനായ ആളെ ഒഴിവാക്കിയിട്ടുമുണ്ട്' - സൊമാറ്റോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.