പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട്ടെ ഹെഡ്ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൌണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ചന്ദ്രികയുടെ അക്കൌണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ കേസിൽ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ചട്ടലംഘനത്തില്‍ വിജിലന്‍സ് തെളിവ് നിരത്തിയപ്പോള്‍ ഉത്തരം നല്‍കാന്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഇന്നലെ സാധിച്ചിരുന്നില്ല. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയതില്‍ പങ്കുണ്ടെന്നാണ് കുഞ്ഞിനെതിരെയുള്ള പ്രധാന ആരോപണം. കമ്പനി എം.ഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജ് എന്നിവര്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു. പണം മുന്‍കൂര്‍ നല്‍കിയതില്‍ തനിക്കു പങ്കില്ലെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.