ഡല്‍ഹി: സാമ്പത്തിക വര്‍ധനവില്‍ ഈ വര്‍ഷം ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് അദാനി ലോകകോടീശ്വരന്‍മാരെക്കാള്‍ സമ്പത്തുളള വ്യവസായിയായത്. ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും ആമസോണിന്റെ ജെഫ് ബെസോസിനെയും മറികടന്നാണ് അദാനി ഗ്രൂപ്പ് മുന്നിലെത്തിയത്.
ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെയാണ് ഈ നേട്ടം. തുറമുഖങ്ങള്‍ മുതല്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന വ്യവസായങ്ങളില്‍ നിക്ഷേപകര്‍ കൂടിതയാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ദ്ധനക്ക് കാരണം.
2021-ല്‍ 16.2 ബില്ല്യണ്‍ ഡോളര്‍ കൂടിയതോടെയാണ് അദാനിയുടെ സമ്പത്ത് 50 ബില്ല്യന്‍ ഡോളറായി മാറിയത്. ഇന്ത്യയിലെ കല്‍ക്കരി ഖനികള്‍, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങി അദാനിയുടെ എല്ലാ ബിസിനസുകളും ഈ വര്‍ഷം 50 ശതമാനത്തിലേറേ വളര്‍ന്നിട്ടുണ്ട്. നിരവധി വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്. അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അമ്പാനിക്ക് ഈ വര്‍ഷം 8.1 ബില്ല്യന്‍ ഡോളര്‍ മാത്രമാണ് നേടാനായത്.
1988-ല്‍ സ്ഥാപിതമായ അദാനി ഗ്രൂപ്പ് മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്കൊപ്പമാണ് വളര്‍ന്നുതുടങ്ങിയത്. 2001-ല്‍ ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അദാനി എന്‍റര്‍പ്രൈസസ് അംബാനിയുടെ റിലയന്‍സിനേക്കാള്‍ 500 മടങ്ങ് കുറവ് മാര്‍ക്കറ്റ് റേറ്റുള്ള കമ്പനിയായിരുന്നു. പിന്നീട് അദാനി എന്‍റര്‍പ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ തുടങ്ങി അദാനിയുടെ കമ്പനികളുടെയെല്ലാം വരുമാനം ഇരട്ടിക്കുകയായിരുന്നു. കൂടാതെ, ആദാനി കോർപ്പറേറ്റ്സിനു കീഴിൽ നിരവധി കാർഷിക ചരക്കുകടത്ത് കമ്പനികളാണുള്ളത്. 22 ചരക്കു കടത്ത് കമ്പനികളിൽ 20 എണ്ണം ആരംഭിച്ചിരിക്കുന്നത് മോദിയുടെ ഭരണകാലത്താണ്.