സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി. സി. തോമസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിട്ടു. ഇതോടെ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് പിസി തോമസ് വിഭാഗത്തിൽ ലയിക്കും. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ എൻ ഡി എ വിടാൻ പിസി തോമസും തീരുമാനിച്ചു. ഇന്ന് കടുത്തുരുത്തിയിൽ ലയനം നടക്കും. പി ജെ ജോസഫ് ചെയർമാനും പി സി തോമസ് ഡെപ്യൂട്ടി ചെയർമാനും മോൻസ് ജോസഫ് വൈസ് ചെയർമാനുമാകാനുമാണ് ധാരണ.
ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. പി ജെ ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പിസി തോമസ് വിഭാഗത്തില്‍ ലയിക്കുകയാണെങ്കില്‍ ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കും.
പിസി തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിച്ചിരുന്നു. ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്. നിലവില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിഞ്ഞതിനാല്‍ പിസി തോമസ് വിഭാഗത്തിന് സീറ്റ് ലഭിക്കില്ല. കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. കസേര മാറ്റി മറ്റൊരു ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും.
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നിൽ പാർട്ടി ചിഹ്നം ചോദ്യചിഹ്നം ആയത്. തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ പിജെ ജോസഫ് ആലോചിച്ചിരുന്നു. പുതിയ ചിഹ്നനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ആലോചനയുണ്ടായിരുന്നു.