LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ ബിജെപി, പിന്നില്‍ സിപിഎം; ബാധ്യത കൂടുതൽ കോൺഗ്രസിന്

ഡല്‍ഹി: ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. 2018– 19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ബിജെപിക്കുള്ളത് 2904.18 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. അത് 7 ദേശീയ പാർട്ടികൾക്കും ചേർന്നുള്ള മൊത്തം സമ്പത്തിന്റെ 54.29 ശതമാനത്തോളം വരും. 928.84 കോടി ആസ്തിയുമായി കോണ്‍ഗ്രസ് ആണ് തൊട്ടു പിന്നില്‍. സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ആണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്തുവിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ടാക്കുന്നത്.

തൊട്ടു മുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബിജെപിയുടെ വരുമാനം 134.59 ശതമാനമാണ് (1,382.74 കോടി രൂപ) ഉയര്‍ന്നത്. വരുമാനം കുറഞ്ഞ ഏക പാര്‍ട്ടി സിപിഎമ്മാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2019-ല്‍ 3.887 കോടി രൂപയുടെ (3.71%) കുറവാണ് രേഖപ്പെടുത്തിയത്. 

സംഭാവനകളും, ബാങ്കുകള്‍ നല്‍കുന്ന പലിശയുമാണ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. കഴിഞ്ഞ വര്‍ഷം ബിജെപിക്ക് 2,354 കോടി രൂപ സംഭാവനയായി മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 551.55 കോടിരൂപ മാത്രമാണ്. മെയ് മാസത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിമാത്രം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 800 കോടി രൂപയാണ്.

പ്രാദേശിക പാർട്ടികളിൽ സമാജ്‌വാദി പാർട്ടിയാണ് (എസ്പി) ഏറ്റവും വലിയ പണക്കാരൻ. 572.21 കോടി രൂപയാണ് എസ്പിയുടെ ആസ്തി. ബിജെഡി (232.27 കോടി), അണ്ണാ ഡിഎംകെ (206.75 കോടി) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ സ്ഥിര നിക്ഷേപം ബഹുജൻ സമാജ്‌വാദി പാർട്ടിക്കാണ്– 608.27 കോടി രൂപ. ബിജെപിക്ക് 573.77 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്. കരുതൽ നിക്ഷേപത്തിന്റെ (കാപ്പിറ്റൽ / റിസർവ് ഫണ്ട്) കാര്യത്തിലും ബിജെപി തന്നെയാണു മുന്നിൽ (2866.72 കോടി). 

എന്നാല്‍, ഏറ്റവും കൂടുതൽ കട ബാധ്യതയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. ബാങ്കുകളിൽ കടം വാങ്ങിയതും ഓവർ ഡ്രാഫ്റ്റും ഉൾപ്പെടെ 78.42 കോടിയുടെ ബാധ്യതയാണ് കോണ്‍ഗ്രസിന് ഉള്ളത്. ബിജെപിക്ക് 37.44 കോടിയും തൃണമൂൽ കോൺഗ്രസിന് 10.59 കോടിയും കടമുണ്ട്.

Contact the author

National Desk