ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം മാത്രം നാല്‍പ്പതിനായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1.15 കോടിയായി. 23 കോടി സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു. മറ്റ് രാജ്യങ്ങള്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചു നിര്‍ത്തുമ്പോഴാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഉയരുന്നത്.
പ്രതിദിന കൊവിഡ് നിരക്ക് കുറയാത്ത സാഹചര്യത്തില്‍ പഞ്ചാബില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ 11 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ, പഞ്ചാബില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്ത സ്ത്രീ കോവിഡ് ആന്‍റി ബോഡിയുള്ള കുഞ്ഞിനു ജന്മം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് ആന്‍റിബോഡിയുള്ള കുഞ്ഞ് ജനിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുംബൈയിലെ എല്ലാ മാളുകളിലും കോവിഡ് ടെസ്റ്റ് നടത്താന്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ 1899 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 54,314 സാമ്പിളുകള്‍ പരിശോധിച്ചു. 19 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.