തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവരുന്ന അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സർവേകളാണിത്. കോടികള്‍ വാരിയെറിഞ്ഞ് മാധ്യമങ്ങളെ വിലയ്ക്ക് എടുക്കുന്ന നരേന്ദ്ര മോദിയുടെ അതേ രീതിയാണ് പിണറായിയും പിന്തുടരുന്നത്. കേരളത്തിലെ മൂന്ന് ചാനലുകള്‍ക്ക് ഒരേ കമ്പനിയാണ് സര്‍വ്വേ നടത്തിയത്. 200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ് മാധ്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. ഈ സർവേകളെയെല്ലാം തിരസ്കരിക്കുന്നതായും ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണത്തുടര്‍ച്ചെയന്നത് സ്വപ്‌നം മാത്രമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. പരസ്യങ്ങളിലൂടെ ജനങ്ങളുടെ ചിന്ത മാറ്റാനാകുമോയെന്ന് പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ഇതൊന്നും വിലപ്പോകില്ല. രണ്ടര ലക്ഷം വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയെന്ന് ഇടതുസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ നാലരലക്ഷത്തിലേറെ വീടുകളാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയത്. ഇക്കാര്യം മറച്ചുവെച്ച് പരസ്യങ്ങളിലൂടെ ആഘോഷമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന സര്‍വേകളെല്ലാം ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ചിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 91 മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നാണ് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. ഇടതുമുന്നണി ഏറ്റവും കുറഞ്ഞത് 72 സീറ്റെങ്കിലും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചനം. ടൈംസ് നൗ-സീവോട്ടര്‍ അഭിപ്രായസര്‍വ്വേ പറയുന്നത് ഇടതുമുന്നണി 82 സീറ്റുകള്‍വരെ നേടുമെന്നാണ്. എല്‍ഡിഎഫ് ശരാശരി 79 സീറ്റ് നേടി ഏറ്റവുംവലിയ ഒറ്റകക്ഷിയാകുമെന്ന് മാതൃഭൂമി-സീ വോട്ടര്‍ അഭിപ്രായ സര്‍വ്വേയും പറയുന്നു.