മദ്യപിക്കുന്നതിനുള്ള പ്രായം 25 വയസിൽ നിന്ന് 21 ആക്കി ഡല്‍ഹി സര്‍ക്കാര്‍. പുതിയ എക്‌സൈസ് നയത്തിന് ദില്ലി മന്ത്രിസഭ അംഗീകാരം നല്‍കി. എക്‌സൈസ് നയത്തിലെ മാറ്റങ്ങള്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പ്രഖ്യാപിച്ചത്. കൂടാതെ ദില്ലി സര്‍ക്കാര്‍ ഇനി നഗരത്തില്‍ മദ്യവില്‍പ്പനശാലകള്‍ നടത്തുകയില്ലെന്നും ദേശീയ തലസ്ഥാനത്ത് പുതിയ മദ്യക്കടകള്‍ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പുതിയ മദ്യ നയം നടപ്പിലാക്കുന്നതിലൂടെ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20% ഉയരുമെന്ന പ്രതീക്ഷയും മനീഷ് സിസോദിയ പങ്കുവച്ചു. സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകള്‍ ഇനിമുതല്‍ 'ജയിലുകള്‍ പോലെ' ഇടുങ്ങിയതാകില്ല. സ്വകാര്യ മദ്യവിൽപ്പന ശാലകൾക്ക് കുറഞ്ഞത് 500 ചതുരശ്രയടി വിസ്തീർണ്ണം ഉണ്ടായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ക്കും ബാധമാകും. സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളുടെ 60 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നും സിസോദിയ പറഞ്ഞു.
മദ്യം വിൽപ്പന സർക്കാരിന്റെ ജോലിയല്ലെന്നും പുതിയ നയം നടപ്പിലാക്കുന്നതോടെ എക്സൈസ് വരുമാനം പ്രതിവർഷം 1,500-2,000 കോടി രൂപ വർദ്ധിക്കുമെന്നും സിസോദിയ പറഞ്ഞു. മദ്യപിക്കുന്നതിനുള്ള പ്രായം കുറയ്ക്കുന്നത് സമീപ നഗരങ്ങളിലുള്ള പബ്ബുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിൽ നിന്ന് യുവാക്കളെ നിരുത്സാഹപ്പെടുത്തുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.