ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പി. സി. ജോർജ്. ചിലർ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാൽ പ്രചാരണ പരിപാടികൾ നിർത്തിവെക്കുകയാണെന്നും ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രചാരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇന്നലെ ജോര്‍ജിന്‍റെ പ്രതികരണം. കൂവൽ രൂക്ഷമായതോടെ പിസി ജോർജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എൽ.എ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം. ഒപ്പം സഭ്യമല്ലാത്ത പ്രയോഗങ്ങളും പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായി.
ഇന്ന്, തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പി. സി. ജോർജിനെതിരെ പ്രതിഷേധം ഉണ്ടായത്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലർ കൂക്കിവിളിക്കുകയായിരുന്നു. അതേസമയം, പി.സി. ജോര്‍ജ്ജ് തന്നെക്കുറിച്ച് പറഞ്ഞ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോര്‍ജിന്‍റെ യു.ഡി.എഫ്. പ്രവേശനം തടഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്.