LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയില്‍ ചേരാന്‍ മന്ത്രി സ്ഥാനവും, 20 കോടി രൂപയും ഉദ്യോഗസ്ഥര്‍ വഴി വാഗ്ദാനം ചെയ്തു - അഖില്‍ ഗൊഗോയ്

ഗുവാഹത്തി: ബിജെപിയില്‍ ചേരാന്‍ മന്ത്രി സ്ഥാനവും, 20കോടി രൂപയും വാഗ്ദാനം ചെയ്തെന്ന് അസമില്‍ നിന്നുള്ള അക്ടിവിസ്റ്റും, കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയ്. ആര്‍.എസ്.എസില്‍ ചേരാനുള്ള അവരുടെ ആവശ്യത്തെ താന്‍ നിരാകരിച്ചപ്പോള്‍, ബിജെപിയിലേക്ക് ചേരാന്‍ തന്നെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണ്. ജയിലില്‍ നിന്നയച്ച കത്തിലൂടെയാണ് അഖില്‍ ഗൊഗോയ് ഇക്കാര്യം വ്യകതമാക്കിയിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ മന്ത്രിയാക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. അസമിലെ ജനങ്ങളുടെ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ വെറുതെ വിട്ടയക്കാമെന്ന്  അധികാരികള്‍ ഉറപ്പ് നല്‍കുകയും, കൃഷക് മുക്തി സംഗ്രാം സമിതി വിട്ട് പുതിയൊരു എന്‍ജിയോ തുടങ്ങാന്‍ 20 കോടി വരെ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ഓഫറുകള്‍ ഒന്നും സ്വീകരിച്ചില്ലെങ്കില്‍, ഗുരുതരമായ പ്രത്യാഘാങ്ങളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി ഗൊഗോയ് കത്തിലൂടെ പറഞ്ഞു.

ജയിലില്‍ ശാരീരികവും, മാനസികവുമായ പീഡനമാണ് താന്‍ അനുഭവിക്കുന്നത്. ബിജെപിയില്‍ ചേരുകയാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഗൊഗോയ് വ്യക്തമാക്കി. 2019 ഡിസംബറിലാണ് അഖില്‍ ഗൊഗോയിയെ ഡല്‍ഹിയിലേക്ക് മാറ്റിയത്. ''എന്‍.ഐ.എ ആസ്ഥാനത്ത് ഒന്നാം നമ്പര്‍ റൂമിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. 3-4 സെല്‍ഷ്യസ് താപനിലയില്‍ തറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. വൃത്തിയില്ലാത്ത പുതപ്പാണ് തനിക്ക് ഉപയോഗിക്കാനായി നല്‍കിയതെന്നും" അഖില്‍ ഗൊഗോയ് കത്തിലൂടെ കൂട്ടിച്ചേര്‍ത്തു.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കാരല്ലാത്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അദ്ദേഹം മറ്റൊരു കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. അസമിനെയും, ജനങ്ങളെയും ബിജെപിയില്‍ നിന്ന് രക്ഷിക്കാനാണ് ജയിലില്‍ നിന്ന് താന്‍ ഈ കത്ത് അയക്കുന്നതെന്നും ഗൊഗോയ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയ് ജനവിധി തേടുന്നത്.  

Contact the author

Web Desk