പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിതിഷ് കുമാര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഈ സര്‍ക്കാരിന്‍റെ കാലാവധി തീരും വരെ നിയമസഭ ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് അമിതാധികാരം നല്‍കുന്ന പുതിയ സായുധ നിയമം കരിനിയമമാണെന്ന് ആരോപിച്ചാണ് സഭക്കുള്ളില്‍ പ്രതിഷേധം ആരംഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പോലീസ് നിയമസഭക്കുള്ളില്‍ കയറി പ്രതിപക്ഷ എം.എല്‍.എ മാരെ മർദിക്കുകയും നിലത്തുകൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആര്‍.ജെ.ഡി പുറത്തു വിട്ടിരുന്നു.
ബിഹാര്‍ നിയമസഭയില്‍ പ്രതിഷേധം നടത്തിയത്തിന് ആര്‍.ജെ .ഡി നേതാവ് തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് അടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ബിഹാര്‍ മിലിറ്ററി പോലീസിനെ ശക്തിപെടുത്തുന്നതുമായി ബന്ധപെട്ട ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടയിലാണ് പ്രതിഷേധം. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബില്‍ മേശപ്പുറത്ത് വെച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലാണ് സഭയ്ക്ക് ഉള്ളിലേക്ക് പോലീസ് കയറുന്നത്.
രണ്ടു വനിതകൾ ഉൾപ്പെടെ 12 എം.എൽ.എമാർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവര്‍' ചികിത്സയിലാണ്. ആര്‍.ജെ.ഡി എംല്‍.എല്‍.എ സുധാകര്‍ സിംഗ്, സി.പി.ഐ.എം എം.എല്‍.എ സത്യേന്ദ്ര യാദവ് എന്നിവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.