തിരുവനന്തപുരം: പ്രീ പോൾ സർവ്വേകളെല്ലാം ഭരണത്തുടർച്ച പ്രവചിക്കുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പരമാവധി പ്രചാരണത്തിനിറക്കി ഫലം അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. പ്രചാരണം അവസാനിക്കുന്ന ദിനത്തിലെ കലാശക്കൊട്ടിലടക്കം രാഹുൽ ഗാന്ധിയെ രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ നടത്തിയ പ്രചാരണം കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ അന്തരീക്ഷമുണ്ടാക്കാൻ സഹായിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് രാഹുൽ ഇതുവരെ പ്രചാരണം നടത്തിയത്. ഏപ്രിൽ 3, 4 തീയതികളിൽ അദ്ദേഹം വീണ്ടും വരുമെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. ഇതിനു പുറമെ 30, 31 തീയതികളിൽ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുന്നുണ്ട്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കെ. മുരളീധരനായി പ്രിയങ്ക പ്രചാരണം നടത്തും. പൂജപ്പുരയിലെ മൈതാനത്ത് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
എട്ടു ദിവസം മാത്രമാണ് ഇനി തെരെഞ്ഞെടുപ്പിനുള്ളത്. പത്രിക സമർപ്പിക്കാനുള്ള അവസാന നിമിഷം വരെ നീണ്ട സ്ഥാനാർഥി നിർണ്ണയവും വിവാദങ്ങളും യുഡിഎഫിനെ പ്രചാരണത്തിൽ പിന്നിലാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരടക്കം കേരളത്തിൽ ക്യാമ്പ് ചെയ്ത് ബിജെപിക്കായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതു മുതൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന പ്രതീതിയാണുള്ളത്. ബിജെപി ചിത്രത്തിലേ ഇല്ല.