യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ സമാധാനപരമായി സമരം നടത്തുന്നവരെ ആക്രമിച്ച് മ്യാന്‍മാര്‍ പട്ടാളം. ഇതിനെതിരെ യു.എസും, യുറോപ്യന്‍ യുണിയനും രംഗത്തെത്തി. സമരക്കാരായ സ്ത്രീകളെയും കുട്ടികളെയുമടക്കം 116 പേരെയാണ് സൈന്യം വധിച്ചത്. എന്നാല്‍ അതില്‍കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യകതമാക്കുന്നത്. ''മ്യാന്‍മാര്‍ നടത്തിയ കൊലപാതകങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തിയുള്ള ഭരണമാണ് അവിടെ നടക്കുന്നത്. പേടിപ്പിച്ച് ഭരിക്കുന്ന മ്യാന്‍മാര്‍ പട്ടാളത്തിനെ ധീരരായ മ്യാന്‍മാര്‍ ജനത ശക്തമായി പ്രതിരോധിക്കും''-യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചു. യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യുണിയന്‍ എന്നിവര്‍ പട്ടാള അട്ടിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ ചൈനയും റഷ്യയും മ്യാന്‍മാര്‍ പട്ടാള അട്ടിമറിയെ പിന്തുണക്കുകയാണ് ചെയ്യുന്നത്.
ജനുവരി അവസാനമാണ് മ്യന്‍മറില്‍ സൈനിക അട്ടിമറി നടന്നത്. ആങ് സാങ് സൂകിയും പ്രസിഡന്റ് വിന്‍ മിന്റുമുള്‍പ്പെടെയുളള നേതാക്കളെ തടങ്കലിലാക്കി, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സൈന്യം ഒരു വര്‍ഷത്തേക്ക് ഭരണം ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്നാരോപിച്ച് അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിച്ച സൈന്യവും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ ചേരാനിരിക്കെയാണ് സൈന്യത്തിന്റെ നീക്കമുണ്ടായത്. വോട്ടെടുപ്പില്‍ നടന്ന ക്രമക്കേടുകള്‍ പരിഹരിക്കാനായി അധികാരം പിടിച്ചെടുക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിച്ചത്.