ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. സംപ്രേഷണം തടഞ്ഞ നടപടി സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പി കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‍സഭയിലും കെ.കെ രാഗേഷ്, ബിനോയ് വിശ്വം എളമരം കരീം എന്നിവര്‍ രാജ്യസഭയിലുമാണ് നോട്ടീസ് നല്‍കിയത്.
സംപ്രേഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് എളമരം കരീം എംപി രാജ്യസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. ജനാധിപത്യത്തിന്റെ അടിത്തൂണുകളിലൊന്നായ മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ ഉയര്‍ന്ന കൈയേറ്റത്തെക്കുറിച്ച് അടിയന്തിര ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോളി അവധി ചൂണ്ടിക്കാണിച്ച് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം ചര്‍ച്ചക്കെടുക്കാന്‍ നേരത്തെ ലോക്‍സഭ സ്പീക്കര്‍ വിസമ്മതിച്ചിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും 20 ലധികം എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും 7 കോണ്‍ഗ്രസ് എംപിമാരെ ഈ സഭാകാലയളവിലേക്കായി സഭയില്‍ നിന്ന് നീക്കിയ നടപടിയും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു