അന്തരിച്ച സിപിഐഎം നേതാവ് പി. കെ. കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.
കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020 ജൂണിലാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാല്‍ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഈ പേരില്‍ വോട്ടര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മനസിലായതെന്നും പരാതി തള്ളുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 13-ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കുഞ്ഞനന്തന്‍ 2020 ജൂണില്‍ ഉദര രോഗ ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു. ചികിത്സാര്‍ത്ഥം മൂന്നുമാസത്തെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മരിച്ചത്.
അതേസമയം ഇരട്ട വോട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും. നാല് ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും ഹൈക്കോടതിയ്ക്ക് മുന്നിലും പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതേ തുടര്‍ന്നാണ്, ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി, രമേശ് ചെന്നിത്തല സമാഹരിച്ച നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടുകള്‍ പുറത്ത് വിട്ടത്.