കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ യാത്രാവിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യന്‍ പൗരന്‍ രോഗി ആയിപ്പോയെന്ന് വെച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെന്ന് പറയാമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത് സംബന്ധിച്ച് നിയമസഭ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവധി കഴിഞ്ഞ് തിരികെ പോകേണ്ടവരുടെയും പുതുതായി തൊഴില്‍വിസ ലഭിച്ച് പോകേണ്ടവരുടെയും തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. അന്തര്‍ദേശീയതലത്തില്‍ തന്നെ ഇതൊരു പ്രധാന പ്രശ്നമായതിനാല്‍ പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.