മുംബൈ: സംസ്ഥാനത്തെ കൊവിഡ് നിരക്ക് ഇനിയും ഉയര്‍ന്നാല്‍ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ആരോഗ്യവിദഗ്ദരുമായും നേതാക്കളുമായും കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുളളില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ലോക്ക് ഡൗൺ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനുപകരം പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടത്തെ സഹായിക്കുകയാണ് വേണ്ടതെന്നും താക്കറെ പറഞ്ഞു.
കഴിഞ്ഞ ദിവസം മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സിനേഷന്‍ എടുത്തത്. സംസ്ഥാനത്ത് ആക 65 ലക്ഷം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. പ്രതിദിനം ആറ് മുതല്‍ ഏഴ് ലക്ഷം വരെ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 29 ലക്ഷം രോഗബാധിതരാണുളളത്. അതില്‍ 3.89 ലക്ഷം സജീവ കേസുകളുണ്ട്. മാര്‍ച്ച് 15 വരെ 1.3 ലക്ഷം സജീവ കേസുകളാണുണ്ടായിരുന്നത് രണ്ടാഴ്ച്ചയ്ക്കിടെയാണ് കേസുകള്‍ മൂന്നിരട്ടിയായി ഉയര്‍ന്നിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിനുശേഷം മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 8,884 കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്.