കണ്ണൂർ: മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ രംഗത്ത്. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന പി. ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്. എന്നാൽ മകന്റെ പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടി അനുഭാവികൾ ഏർപെടേണ്ടത് പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജെയിൻ രാജ് വിവാദ കുറിപ്പിടുന്നത്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ പോലീസ് ഒരു സിപിഎം പ്രവര്‍ത്തകനെ അറസ്റ്റുചെയ്തിട്ടുണ്ട്.
ജയരാജന്‍ പീയുന്നത്:
ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.