രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വന്തം പൗരന്മാർക്ക് അടക്കം ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും താൽക്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഓക്‌ലാൻഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്. അതില്‍ 55,000 ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് നിരക്ക് അയ്യായിരത്തിനു മുകളിലാണ്. കേരളത്തില്‍ ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും.
കഴിഞ്ഞ ദിവസം ന്യൂസിലാൻഡിന്‍റെ അതിര്‍ത്തിയില്‍ റിപ്പോർട്ട് ചെയ്ത 23 കോവിഡ് കേസുകളില്‍ 17 എണ്ണവും ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ആയിരുന്നു. തുടർന്നാണ് ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.