കോട്ടയം മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഇവർ മൂന്ന് പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്. ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും.
കോട്ടയത്ത് ചികിത്സയിലുള്ള 85കാരിയുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് കോവിഡ് മരണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 ബാധിതർ ചികിത്സക്കെത്തിയ കോട്ടയത്തെ ആശുപത്രി അടപ്പിച്ചു. ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ തിരുവാതുക്കലിലെ ആശുപത്രിയാണ് പൂട്ടിച്ചത്. ആശുപത്രി അടക്കാൻ കളക്ടർ നേരത്തെ നൽകിയ നിർദ്ദേശം ആശുപത്രി ഉടമകൾ പാലിച്ചിരുന്നില്ല.കലക്‌ടർ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. ക്ലിനിക്കിലെ ഡോക്‌ടർ നിരീക്ഷണത്തിലാണ്.ചെങ്ങളം സ്വദേശി അടുത്തിടപഴകിയ 24 പേരെ തിരിച്ചറിഞ്ഞു.ഇവരുമായി ഇടപഴകിയവരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.
പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള 5 പേർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. 7 പേരുടെ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. വൈകുന്നേരത്തോടെ ഫലം ലഭിക്കുമെന്ന് കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ചികിത്സയിലുള്ള നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 24 പേരാണ് പത്തനംതിട്ടയിൽ ചികിത്സയിലുള്ളത്.