കവിയും ഗാനരചയിതവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ 'മനുഷ്യനാകണം' എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. സംഭവത്തില്‍ മുരുകന്‍ പരാതി നല്‍കി. 'ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് ഭീഷണിയെന്ന് തിരുവനന്തപുരം ജില്ലാ റൂറൽ എസ്പിക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും നല്‍കിയ പരാതിയില്‍ പറയുന്നു.
'ജ് നല്ല മനുശനാകാന്‍ നോക്ക്' എന്ന നാടകത്തിന്റെ രചയിതാവ് ഇ. കെ. അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് 'മനുഷ്യനാകണം' എന്ന ഗാനം. 'മനുഷ്യനാകണം, മനുഷ്യനാകണം, ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നു, അതാണ് മാര്‍ക്‌സിസം' എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.
കവിക്കെതിരെ ഉയർന്ന കൊലവിളിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് അശോകൻ ചരുവിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 'കേരളത്തിലും കഴിഞ്ഞ വർഷങ്ങളിൽ എഴുത്തുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവുമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഭീഷണിയുമായി വന്നവർക്ക് ഒറ്റപ്പെട്ട് പകച്ചു പിൻമാറേണ്ടിവന്നു. ഇത് കേരളമാണ് എന്ന് ഓർക്കാതെയാണ് ചിലർ ഇപ്പോഴും ഭീഷണികൾ പുറത്തെടുക്കുന്നത്'- അശോകൻ പറഞ്ഞു.