കവിയും, ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മാനുഷികതയുടെയും മതനിരപേക്ഷതയുടെയും എഴുത്തുകാരൻ മുരുകൻ കാട്ടാക്കടയോടൊപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നിൽക്കണമെന്നും കേരള മെമ്പാടും സർഗാത്മകപ്രതിഷേധങ്ങൾ ഉയർന്നുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മനുഷ്യതുല്യതക്ക് വേണ്ടി എഴുതുന്നവരെയും പാടുന്നവരെയും നിശബ്ദരാക്കാൻ മത വർഗീയ തീവ്രവാദികൾ ഇന്ത്യയിലുടനീളം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും, ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ഭീഷണികൾ ഇതിനു മുമ്പും എഴുത്തുകാർക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഈ രീതിയിലുള്ള പ്രാകൃതമായ മനുഷ്യവിരുദ്ധനീക്കങ്ങൾക്കെതിരെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും, ചിന്തകരും, സാംസ്കാരിക പ്രവർത്തകരും വലിയ പ്രതിരോധങ്ങൾ ഉയർത്തിയിട്ടുമുണ്ട്. ഉന്നത മായ മനുഷ്യസ്നേഹം മുന്നോട്ട് വെച്ച് ജനാധിപത്യത്തിനും സർഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും- പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി.
ഈയടുത്ത കാലത്ത് കേരളത്തിലെ മനുഷ്യർ മനസ്സ് കൊണ്ട് ഏറ്റുവാങ്ങിയ ഗാനമാണ് മുരുകൻ കാട്ടാക്കടയുടെ 'മനുഷ്യനാകണം' എന്ന ഗാനം.'ജ് നല്ല മനുശനാകാൻ നോക്ക് ' എന്ന നാടകത്തിൻ്റെ രചയിതാവ് ഇ.കെ.അയമു വിൻ്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഉന്നതമായ മനുഷ്യത്വത്തെ ഇതിലെ വരികൾ ഉയർത്തിപ്പിടിക്കുന്നു."മനുഷ്യനാകണം, മനുഷ്യനാകണം, ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നു, അതാണ് മാർക്സിസം " എന്ന വരികളുള്ള ഈ ഗാനം തിരഞ്ഞെടുപ്പ് കാലത്ത് മലയാളികൾ ആവർത്തിച്ചാവർത്തിച്ച് പാടി. ഈ ഗാനത്തെ വിമർശിച്ചു കൊണ്ടാണ് മനുഷ്യ വിരുദ്ധനായ വർഗീയവാദി മുരുകൻ കാട്ടാക്കടയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെതെന്ന് പുകസ പ്രസിഡന്റ് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.