മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാറിനെതിരേയും നവീന്‍ റസാക്കിനെതിരേയും നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ച് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും ട്രെയിനിന്റെ കക്കൂസിന്റെ അകത്ത് തെറി എഴുതിവെക്കുന്ന മാനസിക രോഗികളെ എങ്ങനെ അവഗണിക്കുന്നുവോ അതുപോലെ അവഗണിക്കേണ്ടവരാണ് ഇത്തരക്കാരെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. വിദ്വേഷപ്രതികരണവുമായി അഭിഭാഷകന്‍ കൃഷ്ണരാജായിരുന്നു'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ,
ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.