കോവിഡ് 19 നിരീക്ഷണത്തിൽ പത്തനംതിട്ടയിലെ വീടുകളിൽ കഴിയുന്ന ആളുകൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഡി.എം.ഒ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം.
നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇതിനായി പൊലീസിന് നിർദ്ദേശം നൽകിയതായി കളക്ടർ പറഞ്ഞു. കളക്ട്രറ്റിൽ എത്തിയ നിരീക്ഷണത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെ കളക്ടർ ശാസിച്ച് മടക്കി അയച്ചു.
പത്തനംതിട്ടയിൽ കൂടുതൽ ഐസലേഷൻ വാർഡുകൾ തുറക്കാൻ തീരുമാനിച്ചു. റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ച 7 പേർ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 900ത്തിലധികം ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗം സംശയിക്കുന്നവർ സഞ്ചരിച്ച റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യ വകുപ്പിനെ സമീപിച്ചു. ഇനിയുള്ള ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.