ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ജമ്മുകാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കാന്‍സാലാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വീട്ടു തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ളയും മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെയും മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൌനം തുടരുകയാണ്.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി( അനുചേദം-370 ) എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്കു തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ വെക്കാവുന്ന നിയമമായ പൊതു സുരക്ഷാ നിയമത്തിന്‍റെ പ്രയോഗമാണ് 83-കാരനായ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തില്‍ നടന്നത്.
ആഗസ്റ്റ് 5-നാണ് മോദി സര്‍ക്കാര്‍ ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാ ക്കി മാറ്റിയത്. ഇതേ തുടര്‍ന്ന് മൂന്നു മുന്‍ മുഖ്യമന്ത്രിമാരെയും സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറിയും മുന്‍ എംഎല്‍എ യുമായ മൊഹമ്മദ് യൂസഫ് തരിഗാമിയുള്‍പ്പെടെയുള്ള നേതാക്കളെയും വീട്ടു തടങ്കലിലാക്കിയിരുന്നു. പിന്നീട് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയാണ് തരിഗാമിക്ക് ചികിത്സ തേടാന്‍ അവസരം നല്‍കിയത്.