തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് മഹാമാരിയെ നിയന്ത്രിക്കനായി എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. സര്‍ക്കാരും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം പൂര്‍ണമനസ്സോടെ യോജിച്ചു പ്രവര്‍ത്തിക്കണം.
സർക്കാരും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായം കൂടി പരിഗണിച്ച് മുന്നോട്ട് പോകണം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ യൂഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുക്കാന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ആഘോഷ പരിപാടികള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.