ഡല്‍ഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീല്‍ഡിന് ലോകത്തിലേറ്റവും ഉയര്‍ന്ന വില ഇന്ത്യയില്‍. അമേരിക്ക, ബ്രിട്ടന്‍, മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയും അതിലധികവുമാണ് ഇന്ത്യയില്‍ കൊവിഷീല്‍ഡിന്‍റെ വില. ബഹുരാഷ്ട്രമരുന്നുകമ്പനിയായ ആസ്ട്രസെനേകയുടെ ഈ വാക്സിന്‍ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് എന്ന പേരില്‍ ഇന്ത്യയില്‍ ലഭ്യമാക്കന്നത്. സ്വകാര്യ കമ്പനികള്‍ ഉദ്പാദിപ്പിക്കുന്നതില്‍ വാക്സിനില്‍ പകുതി പൊതുവിപണിയില്‍ സ്വന്തമായി വിലനിശ്ചയിച്ച് വില്‍ക്കാന്‍ മോദി സർക്കാർ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന് അനുമതി നൽകിയിട്ടുണ്ട്. ഇത് മുതലെടുത്താണ് കമ്പനി സംസ്ഥാനങ്ങൾക്ക് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും വിലയിട്ടിരിക്കുന്നത്.
ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അവിടെ വില 300 രൂപയാണ് വില. സൗദിയിൽ 390 രൂപ വിലയുള്ള വാക്സിന് അമേരിക്കയില്‍ ഡോസിന് 300 രൂപയും ബ്രിട്ടണില്‍ 225 രൂപയും മാത്രം. കോവിഷീൽഡ് കേന്ദ്രസര്‍ക്കാരിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത് വെറും150 രൂപയ്‌ക്കാണ്. ഈ വിലക്ക് നല്കുമ്പോള്‍ പോലും കമ്പനിക്ക് ലാഭമുണ്ടെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാലയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാരുമായി കമ്പനി ഉണ്ടാക്കിയ കരാര്‍ അവസാനിച്ചാല്‍ അവര്‍ക്ക് നല്‍കുന്നതിന്റെ വിലയും രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലക്ക് തുല്യമാക്കുമെന്നും കമ്പനി സിഇഒ പറഞ്ഞു. സ്ഥാപനത്തിന് സുസ്ഥിരത ഉറപ്പാക്കാനും ശേഷി വർധിപ്പിക്കാനും കൂടുതൽ പണം നിക്ഷേപിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് വിലകുറക്കില്ല. കൊവിഡ് രോഗശമനത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും സര്‍വീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറഞ്ഞ വിലയാണെന്നും സിറം സിഇഒ കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് സൌജന്യ വാക്സിന്‍ എന്ന രാജ്യം ഇതുവരെ തുടര്‍ന്ന് വന്ന നയമാണ് ഇപ്പോള്‍ കേന്ദ്ര സര്ക്കാരിന്റെ ഒത്താശയോടെ സ്വകാര്യ കമ്പനികള്‍ അട്ടിമറിക്കുന്നത് എന്ന് ആരോഗ്യ രംഗത്തെയും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെയും പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് വിദേശ രാജ്യങ്ങൾക്കുപോലും നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്കില്‍ ഇവിടെ വാക്‌സിൻ നൽകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കേന്ദ്രം സൌജന്യ വാക്സിന്‍ നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകുകയാണ്. ഇതിനകം 2 കോടിയോളം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.
150 രൂപക്ക് നല്‍കുമ്പോള്‍ പോലും ലാഭമുണ്ട് എന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരിക്കെ കൊവിഡ് വാക്സിന് ന്യായവിലയാണ് ഈടാക്കുന്നത് എന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനമില്ലത്തതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വാക്സിന് ലോകത്ത് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് സൌജന്യമായും സ്വകാര്യ ആശുപത്രികള്‍ക്ക് കുറഞ്ഞ നിരക്കിലും വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.