കര്‍ണ്ണാടകയില്‍ കൊവിഡ് രോഗബാധിതരായ മൂവായിരത്തോളം പേർ മുങ്ങിയെന്ന് സർക്കാർ. രോഗം സ്ഥിരീകരിച്ച ശേഷം ഇവർ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. ഇവരെ അടിയന്തരമായി കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായവരോട് ഹെൽപ്പ് ലൈനുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നിൽ, ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
കർണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ രോഗികളെ കാണാതാകുന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രാത്രി 9 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം.
കഴിഞ്ഞ ദിവസം കർണാടകയിൽ 39,047 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണ 14.39 ലക്ഷമായി. ബെംഗളൂരു നഗരത്തിൽ മാത്രം 22,596 രോഗികളാണുള്ളത്. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകള്‍ ഉണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.