കോഴിക്കോട്: ചരിത്രകാരനും എഴുത്തുകാരനും കോഴിക്കോട് സര്‍വകലാശാലാ ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ. കെ.എസ്. മാധവനാണ് ലേഖനം എഴുതിയതിന്‍റെ പേരില്‍ കോഴിക്കോട് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം വകുപ്പധ്യക്ഷനായിരുന്ന പ്രൊഫ. പി.കെ. പോക്കരുമായി ചേര്‍ന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ "സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ" എന്ന ലേഖനമാണ് നടപടിക്ക് ആധാരം.
സര്‍വകലാശാലകള്‍ സംവരണ അട്ടിമറി നടത്തുന്ന വരേണ്യകേന്ദ്രങ്ങളാകുന്നു എന്ന വിമര്‍ശനമാണ് ലേഖനത്തിലെ കാതലായ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ടുനടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രൊഫ. പി.കെ. പോക്കരും ഡോ. കെ.എസ്. മാധവനും നടത്തിയിരിക്കുന്നത്. ആദിവാസി, ദളിത്, മുസ്ലീം പിന്നോക്ക വിഭാഗങ്ങളോട് ഒരുതരം പുറന്തള്ളല്‍ സമീപനമാണ് ദേശീയതലത്തില്‍ തന്നെ സര്‍വകലാശാലകള്‍ സ്വീകരിക്കുന്നത് എന്ന് ലേഖകര്‍ വാദിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. കോഴിക്കോട് സര്‍വകലാശാലയിലെ നിയമനങ്ങളില്‍ നടന്ന സംവരണ അട്ടിമറികളെ കുറിച്ച് ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട് എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. ലേഖനത്തിലെ ഈ പരാമര്‍ശമാണ് സര്‍വകലാശാല, നടപടിക്ക് കാരണമായി പറയുന്നത്.
ഇന്നലെ (വെള്ളി) യാണ് സര്‍വകലാശാല ചരിത്ര വിഭാഗം അധ്യാപകനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കെ.എസ്. മാധവന് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയ നടപെടിക്കെതിരെ കെ എസ് ആര്‍ ചട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് നോട്ടീസ്. ശിക്ഷാ നടപടി എടുക്കാതിരിക്കാന്‍ 7 ദിവസത്തിനകം മതിയായ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം രാജ്യത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ നിരന്തരം സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുകയാണ് എന്നത് തന്‍റെ പഠനത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന നിഗമനമാണ് എന്നും താനും പ്രൊഫ. പി.കെ. പോക്കരും ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് ലേഖനം എഴുതിയത് എന്നും ഡോ. കെ.എസ്. മാധവന്‍ പ്രതികരിച്ചു. സര്‍വകലാശാലകള്‍ക്ക് പറ്റിയ തെറ്റുകള്‍ തിരുത്താനുള്ള വഴികളാണ് നിര്‍ദ്ദേശിക്കുന്നത്. അതില്‍കവിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലക്ക് കളങ്കമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഡോ. കെ.എസ്. മാധവന്‍ വ്യക്തമാക്കി.