കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കി കുറച്ചതിനെതിരെ ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. നിരക്കുകൾ കുറച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചത്. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിശോധനാ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം ലാബുകൾക്കാണ്. ഇതിലാണ് സർക്കാർ കൈകടത്തിയത്. കുറഞ്ഞ നിരക്കിൽ ആര്‍ടിപിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഐസിഎംആറിന്റെ ഉത്തരവ് ലംഘിച്ചാണ് നിരക്ക് കുറച്ചതെന്നും ഹർജിയിൽ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ നിലവാരം കുറയാന്‍ ഇടയാക്കുമെന്നും ഹർജിയിലുണ്ട്. ലാബ് ഉടമകളുടെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.