ശ്രീനഗര്‍: 'എന്തു പറയണമെന്ന് ഒരു തിട്ടവുമില്ല. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. എനിക്കിപ്പോള്‍ ഡല്‍ഹിയില്‍ പോകാം. പാര്‍ലമെന്‍റില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയും' ജമ്മുകാശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളാണിത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസതാവനയിലാണ് സന്തോഷം മറച്ചു വെക്കാതെയുള്ള ഈ വാക്കുകള്‍.
പ്രസ്താവനയോട് വിവിധ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ പുറത്തുവന്നു. കാഷമീരിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ലോക്സഭയുടെ മുന്‍ നിരയില്‍ തന്നെ ഫാറൂഖ് അബ്ദുള്ള ഉണ്ടാവട്ടെയെന്ന് ശശി തരൂര്‍ എം പി ആശംസിച്ചു.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി( അനുചേദം-370 ) എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്കു തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ വെക്കാവുന്ന നിയമമായ പൊതു സുരക്ഷാ നിയമത്തിന്‍റെ പ്രയോഗമാണ് 83-കാരനായ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തില്‍ നടന്നത്.
ആഗസ്റ്റ് 5-നാണ് മോദി സര്‍ക്കാര്‍ ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ഇതേ തുടര്‍ന്ന് മൂന്നു മുന്‍ മുഖ്യമന്ത്രിമാരെയും സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറിയും മുന്‍ എംഎല്‍എ യുമായ മൊഹമ്മദ് യൂസഫ് തരിഗാമിയുള്‍പ്പെടെയുള്ള നേതാക്കളെയും വീട്ടു തടങ്കലിലാക്കിയിരുന്നു. പിന്നീട് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയാണ് തരിഗാമിക്ക് ചികിത്സ തേടാന്‍ അവസരം നല്‍കിയത്.
അതേസമയം വീട്ടു തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ളയുടേയും മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെയും മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൌനം തുടരുകയാണ്.