കോടതിയുടെ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് പിന്തിരിപ്പൻ നടപടിയാണെന്ന് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള എല്ലാ അവകാശവും മാധ്യമങ്ങൾക്കുണ്ട്. ഇതിനെതിരായ വീണ്ടുവിചാരങ്ങളിലാത്ത അഭിപ്രായ പ്രകടനങ്ങൾ അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും കോടതി പറഞ്ഞു.
കൊവിഡ് കാലത്തെ ഹൈക്കോടതികളുടെ പ്രവർത്തനത്തെ സുപ്രീം കോടതി അഭിനന്ദിച്ചു. കൊവിഡ് മാനേജ്മെന്റിൽ ഹൈക്കോടതികൾ മികച്ച മേൽനോട്ടമാണ് വഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ മദ്രാസ് ഹൈക്കോടതിയുടെ പരമാർശം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ പരാമർശം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്.