തിരുവനന്തപുരം: കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയാക്കി കുറച്ചതിനെതിരെ ലാബുടമകള്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിരക്കുകൾ കുറക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിരക്ക് കുറക്കാൻ സർക്കാറിന് സർക്കാറിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആർടിപിസിആർ പരിശോധനക്ക് പരമാവധി ചെലവ് 245 രൂപയാണെന്ന് ഹൈക്കോടതി പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളിലെ ആർടിപിസിആർ നിരക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പലയിടത്തും നിരക്ക് 500 രൂപയിൽ കുറവാണെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളിയത്.
നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ലാബ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായാണ് നിരക്ക് കുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ലാബ് ഉടമകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരിശോധനാ നിരക്ക് നിശ്ചയിക്കാനുള്ള അവകാശം ലാബുകൾക്കാണെന്നായിരുന്നു ഹർജിയിലെ ആവശ്യം. കുറഞ്ഞ നിരക്കിൽ ആര്‍ടിപിസിആര്‍ പരിശോധന തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഐസിഎംആറിന്റെ ഉത്തരവ് ലംഘിച്ചാണ് നിരക്ക് കുറച്ചതെന്നും നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ നിലവാരം കുറയാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകൾ ഹൈക്കോടതിയിൽ വാദിച്ചു. ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ നേരത്തെ ഹൈക്കോടതി പ്രശംസിച്ചിരുന്നു. കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.