തിരുവനന്തപുരം: കൊവിഡ് പരിശോധനയില്‍ ആശങ്ക പരത്തി ലാബുകള്‍. ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചതിനാല്‍ വിവിധ സാമ്പിളുകളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതി നടപ്പിലാക്കിയിരിക്കുകയാണ് ഒരു വിഭാഗം ലാബുകള്‍. എന്നാല്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഓരോ പരിശോധനക്കും പ്രത്യേകം പരിശോധന കിറ്റുകള്‍ വേണ്ടന്നുള്ളതാണ് പൂളിങ് രീതി കൊണ്ടുള്ള മെച്ചം. പരിശോധനക്കായി സാമ്പിളുകള്‍ വരുമ്പോള്‍ വിവിധ ഗ്രൂപ്പുകളായി തിരിക്കും. അതിന് ശേഷം ഓരോ ഗ്രൂപ്പും പരിശോധനക്ക് വിധേയമാക്കും. ഇതില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ പോസിറ്റീവ് ആയാല്‍ അതിലെ ഓരോന്നും പരിശോധനക്ക് വിധേയമാക്കും. അതിനു ശേഷം ഏത് സാമ്പിളിലാണ് കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തും. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാ സാമ്പിളുകളും നെഗറ്റീവ് ആവുകയും ചെയ്യും. എന്നാല്‍ ഇത് ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ ഫലം കാണിക്കുകയുള്ളൂ. അതാണ് ആശങ്കക്ക് കാരണം.
പൂളിങ് രീതി വഴി പരിശോധന നടത്തുമ്പോള്‍ എടുക്കുന്ന സ്രവത്തിന്‍റെ അളവ് കുറഞ്ഞാല്‍ കൃത്യമായ ഫലം കാണിക്കുകയില്ല. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ ആയിരുന്നപ്പോള്‍ ഈ രീതി പ്രായോഗികമായിരുന്നു. പക്ഷെ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരിശോധന ശരിയല്ലന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍. പൂളിങ് രീതി വഴി റിസള്‍ട്ട് ലഭിക്കാന്‍ 48 മണിക്കൂറെങ്കിലും സമയമെടുക്കുമെന്നതും പ്രധാന പ്രശ്നമാണ്.