തിരുവനന്തപുരം: നിയമാസഭാ തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റിനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത്കോണ്‍ഗ്രസ്. യുഡിഎഫ് കൺവീനറെ മാറ്റണമെന്നും യൂത്ത് കോണ്‍ഗ്രസ്സിന്‍റെ 24 സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ടു നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ജംബോ കെപിസിസിയും, ഡിസിസിയും പിരിച്ച് വിടണം, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റികള്‍ പിരിച്ച് വിടണം, തുടങ്ങിയ അവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയപ്പെതിനെ തുടര്‍ന്ന് നേതൃ മാറ്റമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും പതിയെ മതിയെന്നായിരുന്നു പിന്നീടുള്ള തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ കാര്യസമതിയും ഇതേ തീരുമാനമാണ് എടുത്തത്. എന്നാല്‍ ഇതിനിടയിലാണ് യൂത്ത്കോണ്‍ഗ്രസ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയിരിക്കുന്നത്.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്. പുനസംഘടന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി ഇല്ലാതായി പോകുമെന്നും, അതിനാല്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് യുഡിഎഫിനു നേടാനായത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു.