ജൂലൈ 2020 മുതൽ ഭീമാ കൊറിഗോൺ കേസിൽ വിചാരണ തടവുകാരനായി തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി അറിയാൻ കഴിഞ്ഞിരിക്കുന്നു. ഇടതുകണ്ണിലെ നീരുകാരണം അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ആ കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. അതിനുപുറമെ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കു പടർന്നുകൊണ്ടിരിക്കുന്ന ഈ ഇൻഫെക്ഷൻ, തലച്ചോറിനെ ബാധിക്കാനും അതുവഴി അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട് എന്നതരത്തില്‍ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
അതിഭീകരമായ വേദനമൂലം ഹാനി ബാബുവിന് ഉറങ്ങാനോ, ദിനചര്യകൾ നിര്‍വ്വഹിക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം അണുബാധയുള്ള കണ്ണ് സമയാസമയം കഴുകാനോ വൃത്തിയായി പരിപാലിക്കാനോ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ജയിലിലെ ഇത്തരം പരിമിതികൾ മൂലം വൃത്തിയില്ലാത്ത തുണികൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടിവരുന്നത്.
2021മെയ് 3-നാണ് ആദ്യമായി ഹാനി ബാബുവിന് ഇടതുകണ്ണിൽ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്നുതന്നെ ഡബിൾ വിഷനിലേക്കും സഹിക്കാൻ കഴിയാത്ത വേദനയിലേക്കും മാറുകയാണുണ്ടായത്. ജയിലിൽ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നുമില്ല എന്ന പ്രിസൺ മെഡിക്കൽ ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നുതന്നെ ഒരു നേത്രരോഗ വിദഗ്ദന്‍റെ അഭിപ്രായം തേടണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എസ്കോർട്ട് ഓഫീസർ ഇല്ല എന്ന ഒറ്റക്കാരണം പറഞ്ഞുകൊണ്ട് ജയിലധികൃതര്‍ അത് മാറ്റിവെച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഹാനി ബാബുവിന്റെ അഭിഭാഷകന്‍ സൂപ്രണ്ടിനയച്ച നിരന്തര മെയില്‍ സന്ദേശങ്ങളാണ് ചികിത്സ കന്റെ അടുത്തുപോകാനുള്ള അനുമതി സാധ്യമാക്കിയത്.മെയ് 7 ന് വാഷിയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഭിഭാഷകര്‍ ഹാനി ബാബുവിനെ കൊണ്ടുപോയി.
സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് ഹാനി ബാബുവിന്റെ അഭിഭാഷകന്‍ സൂപ്രണ്ടിനയച്ച നിരന്തര മെയില്‍ സന്ദേശങ്ങളാണ് ചികിത്സ കന്റെ അടുത്തുപോകാനുള്ള അനുമതി സാധ്യമാക്കിയത്. മെയ് 7 ന് വാഷിയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഭിഭാഷകര്‍ ഹാനി ബാബുവിനെ കൊണ്ടുപോയി. അവിടെ ഹാനി ബാബുവിനെ ചികിൽസിച്ച നേത്രരോഗവിദഗ്ദന്‍ ( Ophthalmologist) ആന്റി ബാക്റ്റീരിയൽ മരുന്നുകൾ കൊടുക്കുകയും രണ്ട് ദിവസം കഴിഞ്ഞ് തുടർചികിത്സക്കായി ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ അപകടകരമാം വിധം അദ്ദേഹത്തിന്റെ ആരോഗ്യം വഷളായെങ്കിലും തുടർചികിത്സക്കായി ഹോസ്പിറ്റലിൽ കൊണ്ട് പോവുകയുണ്ടായില്ല. എസ്കോർട്ട് ഓഫീസറില്ല എന്ന കാരണം തന്നെയാണ് പതിവുപോലെ ജയിൽ അധികാരികൾ പറഞ്ഞത്.
മെയ് 10ന് രാവിലെ 8 മണിക്ക്, ഹാനി ബാബുവിന്റെ അഭിഭാഷകനായ മിസ് പായോഷി റോയ് തലോജാ ജയിലിലെ സൂപ്രണ്ടുമായി സംസാരിക്കാൻ 8 തവണ വിളിക്കുകയുണ്ടായി. പക്ഷെ സൂപ്രണ്ട് സംസാരിക്കാൻ തയ്യാറായില്ല. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് ജയിലർ വക്കീലിനെ തിരിച്ചുവിളിക്കുകയും ഹാനി ബാബുവിന്റെ ആരോഗ്യാവസ്ഥയെ പറ്റി താന്‍ ബോധാവാനാണെന്നും തൊട്ട ടുത്ത ദിവസംതന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്നും ഉറപ്പു നൽകി. ഇക്കാര്യത്തിൽ ഇനി അലംഭാവം കാണിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകന്‍ വീണ്ടുമൊരു മെയിൽ സന്ദേശം സൂപ്രണ്ടിന് അയക്കുകയുണ്ടായി. ഹാനി ബാബുവിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിൽസ കിട്ടാൻ ഒരു ദിവസം വൈകിയാൽ പോലും അദ്ദേഹത്തിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെടാനും അദ്ദേഹത്തിന്റെ മൊത്തം ആരോഗ്യാവസ്ഥ സങ്കീർണമാകാനും സാധ്യതയുണ്ടെന്ന് ആ മെയിലിൽ അഭിഭാഷകന്‍ ജയില്‍ സൂപ്രണ്ടിനെ ഓർമപ്പെടുത്തി. പക്ഷെ ഇതുവരെ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ മാനസികാവസ്‌ഥയിലൂടെ ആണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സപോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടിവരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്. അഡ്വക്കറ്റ് മിസ് റോയിയുടെ നിരന്തരമായി ശ്രമമുണ്ടായിട്ടും ജയിലിൽ നിന്ന് ഞങ്ങൾക്ക് ഒരു മറുപടിപോലും ലഭിച്ചിട്ടില്ല. വളരെ ഗുരുതരമായ ഈ അസുഖത്തിന് ഹാനിബാബുവിന് വിദഗ്ദ ചികിത്സ അടിയന്തിരമായി ലഭ്യമാക്കിയില്ലെങ്കില്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജയിലധികൃതര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യമായും മാനുഷിക പരിഗണവെച്ചും പെരുമാറേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന ഉറപ്പുതരുന്ന ഒരവകാശത്തിനുവേണ്ടി അധികാരികളോട് ഇങ്ങനെ താണുകേണപേക്ഷിക്കേണ്ടി വരുന്നു എന്നതുതന്നെ എത്ര ദയനീയമായ സ്ഥിതിയാണ്! അതിനാല്‍ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍, ചെറുതും വലുതുമായ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട് എന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഹാനിബാബു നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തയാറാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. അടിയന്തിര ചികിത്സ ലഭ്യമാക്കാനും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനും കേരളാ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
എന്ന്
ജെന്നി റോവീന (ഭാര്യ),
എം.ടി. ഹാരിഷ്,
എം.ടി. അൻസാരി (സഹോദരങ്ങൾ)