ബിനീഷ് കൊടിയേരിയുടെ അക്കൗണ്ടിലെ പണം പച്ചക്കറി മൊത്തക്കച്ചവടത്തിലൂടെ ലഭിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടിൽ കള്ളപ്പണം ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്. അതേസമയം ഏഴു മാസം ജയിലില്‍ കഴിഞ്ഞത് ജാമ്യം നല്‍കുന്നതിനുള്ള കാരണമല്ലെന്ന് ബെംഗളൂരു പ്രത്യേക കോടതി വ്യക്തമാക്കി. ക്യാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കാണാൻ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്ന് കോടതി അറിയിച്ചു. ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ സമയം ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. അവധിക്ക് ശേഷം ജാമ്യപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യം കോടതി അംഗീകരിച്ചു.
നേരത്തെ രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2020 ഒകടോബര്‍ 29നാണ് ബിനിഷിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബെംഗളൂരു ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ്.