കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വഴി കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. വിവിധ വകുപ്പുകളോടാണ് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത്.
അധികൃതരുടെ കണ്ണുവെട്ടിച്ച് കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരൻ ശ്രമിച്ചത് . ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു എങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിക്കുന്നത് വരെ നിരീക്ഷണത്തില്‍ തുടരാനായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാമത്തെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇത് വരുന്നതിനു മുന്‍പ് തന്നെ കൊച്ചി യിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ കയറിയതിനു ശേഷമാണ് കണ്ടെത്താനായത്.
ഈ മാസം 7-ന് ടൂറിസ്റ്റ് എന്ന നിലയില്‍ മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൌരന്‍ നേരത്തെ തന്നെ കൊറോണ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ടീ കൌണ്ടിയിലേക്ക് മാറ്റിയിരുന്നു.ഇവിടെ നിന്ന് വഴക്കുണ്ടാക്കിയാണ് ഇയാള്‍ കടന്നു കളഞ്ഞത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
വിമാനത്താവളം അടച്ചിടേണ്ട കാര്യമില്ലെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. കൊറോണ ബാധിച്ച വിദേശി രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ റിസോര്‍ട്ട് അധികൃതർക്ക് വീഴ്ച പറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം ലഭിച്ചത്. റിസള്‍ട്ട് വന്നപ്പോള്‍ തന്നെ റിസോര്‍ട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു. .