മുംബൈ: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയെ പ്രതിസന്ധിയിലാക്കി ബ്ലാക്ക് ഫംഗസ്. ഇതുവരെ ബ്ലാക്ക് ഫംഗസ് മൂലം 52 ആളുകള്‍ മരണപ്പെട്ടുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ബ്ലാക്ക് ഫംഗസ് മൂലം മരണമടയുന്ന ആളുകളില്‍ കൂടുതല്‍ പേരും കൊവിഡിനെ അതിജീവിച്ചവരാണ്.
ആദ്യമായാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മൂലം മരണപ്പെട്ടവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പ് പുറത്ത് വിടുന്നത്. മലേറിയ പോലുള്ള രോഗം അല്ലാത്തതിനാലാണ് ഇതുവരെ കണക്കുകള്‍ ശേഖരിക്കാതിരുന്നതെന്നും, എന്നാല്‍ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കണക്കെടുപ്പ് നടത്തിയതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ് മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് ഈ വര്‍ഷമാണെന്നും, 2,000 രോഗികള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചികല്‍സയിലുണ്ടെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രമേഹ രോഗികളിലും രക്തത്തിൽ ഇരുമ്പിന്‍റെ അളവ് കൂടുതലുള്ളവരിലുമാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായും കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, എന്നിവര്‍ക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. തലവേദന, പനി, കാഴ്ച്ച കുറവ് എന്നിവയാണ് ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണങ്ങള്‍. ഫംഗസ് അണുബാധ മൂക്ക്, കണ്ണ് എന്നിവയിലൂടെ തലച്ചോറിലെത്തിയാണ് രോഗബാധിതര്‍ മരണപ്പെടുന്നത്.